ആഗോളതാപനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ആഗോളതാപനം സമുദ്രനിരപ്പ് ഉയരാൻ ഇടയാക്കുന്നു എന്നത് മാലിദ്വീപിലെ താഴ്ന്നു കിടക്കുന്ന ദ്വീപുകൾക്ക്  ഭയപ്പെടുത്തുന്ന വാർത്തയാണ്. കാരണം, മാലിദ്വീപിലെ കൂടുതൽ ദ്വീപുകളും സമുദ്രനിരപ്പിൽ നിന്ന് ഒരു മീറ്ററോളം മാത്രം ഉയർച്ചയിലാണ് സ്ഥിതി ചെയ്യുന്നത്. 

സമുദ്രനിരപ്പ് യഥാർത്ഥത്തിൽ ഓരോ മിനിറ്റിലും മാറുകയും ഓരോ 24 മണിക്കൂറിലും ഒരു സൈക്കിൾ പൂർത്തിയാക്കുകയും ചെയ്യുന്നു. ഓരോ സൈക്കിളിലും ഉയർന്ന വേലിയേറ്റവും താഴ്ന്ന വേലിയേറ്റവും ഉണ്ട്. ഉയർന്ന വേലിയേറ്റവും താഴ്ന്ന വേലിയേറ്റവും  മാസങ്ങൾ തോറും മാറിക്കൊണ്ടിരിക്കുന്നു.


പൊതുവേ, വേലിയേറ്റം ഉണ്ടാകുന്ന മിക്ക ദ്വീപുകളും സമുദ്രനിരപ്പിൽ നിന്ന് 1/2 മീറ്റർ മാത്രം ഉയരത്തിലാണ്. കടൽ പ്രക്ഷുബ്ധവും കാറ്റുള്ളതുമാണെങ്കിൽ, തിരമാലകൾ ഉൾപ്രദേശങ്ങളിൽ എത്തുകയും വസ്തുവകകൾക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു. മാലിദ്വീപിന്റെ ഭൂമിശാസ്ത്രവും പരിസ്ഥിതിയും വളരെ സെൻസിറ്റീവ് ആണ്. ഒരു ഇഞ്ച് സമുദ്രനിരപ്പ് ഉയരുന്നത് പോലും, വരും വർഷങ്ങളിൽ ദ്വീപിലെ മനുഷ്യരുടെ ജീവന് ഭീഷണിയാണ്.

ലോകം കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കാണുകയും ഹരിതഗൃഹ ഉദ്‌വമനം കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ, ഈ നൂറ്റാണ്ടിൽ തന്നെ മാലിദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് 1978 മുതൽ 2008 വരെ 30 വർഷക്കാലം മാലിദ്വീപിന്റെ പ്രസിഡന്റ് ആയിരുന്ന മൗമൂൺ അബ്ദുൾ ഗയൂം വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. 500 മൈൽ കടലിൽ വ്യാപിച്ചുകിടക്കുന്ന, 1,200 ദ്വീപുകളുടെ കൂട്ടമായ മാലിദ്വീവ്സ് കാലാവസ്ഥാ വ്യതിയാനം മൂലം അപകടത്തിലാണെന്ന് മൗമൂൺ അബ്ദുൾ ഗയൂം കഴിഞ്ഞ 20 വർഷമായി ലോകത്തോട് പറയുന്നു.


ആഗോളതാപനം മൂലം 2100 ഓടെ ലോകസമുദ്രനിരപ്പ് 59 സെന്റീമീറ്റർ (2 അടി) വരെ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎൻ കാലാവസ്ഥാ പാനൽ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാൽ മാലിദ്വീവ്സ് 2100 ഓടെ ഇല്ലാതാവും എന്ന് കരുതപ്പെടുന്നു. "നമ്മുടെ 1,200 ദ്വീപുകളിൽ മുക്കാൽ ഭാഗവും സമുദ്രനിരപ്പിൽ നിന്ന് നാലടിയിൽ കൂടുതൽ ഉയരത്തിലല്ല സ്ഥിതി ചെയ്യുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് അർത്ഥമാക്കുന്നത് ആ സമയത്ത് നമ്മുടെ ദ്വീപുകൾ വാസയോഗ്യമല്ലാതാകുമെന്നാണ്," ഗയൂം പറഞ്ഞു. 

ഇതിന്റെ സൂചനകളെന്നോണം, മാലദ്വീപിലെ പല ദ്വീപുകളിലും, കുറഞ്ഞത് കഴിഞ്ഞ 30 വർഷമായി ബീച്ച് മണ്ണൊലിപ്പ് സംഭവിക്കുന്നു. അതായത്, മണൽ വെള്ളത്താൽ ഒലിച്ചുപോകുന്നു, അത്‌ മൂലം മരങ്ങൾ കടപൊഴകി വീഴുന്നു. സമുദ്രനിരപ്പ് ഉയരുകയും മാലിദ്വീപ് പതുക്കെ മുങ്ങുകയും ചെയ്യുന്നതിന്റെ ഏറ്റവും വലിയ സൂചനകളായിരിക്കാം ഇത്. 

കടൽത്തീരത്തെ മണ്ണൊലിപ്പിന്റെ ആഘാതം മനുഷ്യ നാഗരികതയുടെ ഫലമാണെന്ന് ചിലർ വാദിക്കുന്നു. ആളുകൾ തുറമുഖങ്ങളും ജെട്ടികളും ഉണ്ടാക്കി ഭൂമിയുടെ സ്വാഭാവിക രൂപീകരണം മാറ്റുന്നു. മാലിദ്വീപിലെ 195 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ, എന്നാൽ അവയിൽ 93 എണ്ണം മണ്ണൊലിപ്പ് നേരിടുന്നു. ഭൂരിഭാഗം വരുന്ന ജനവാസ ദ്വീപുകളിലും കൂടുതൽ മണ്ണൊലിപ്പ് രേഖപ്പെടുത്തിയതിനാൽ ഇത് ഭാഗികമായി ശരിയായിരിക്കാം. എന്നാൽ പൂർണ്ണമായും അല്ല, മാലദ്വീപിന്റെ പല ഭാഗങ്ങളിലും ജനവാസമില്ലാത്ത ദ്വീപുകളും ബീച്ച് മണ്ണൊലിപ്പ് അനുഭവിക്കുന്നു.


2004 ഡിസംബറിലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി എല്ലാ ദ്വീപുകളും എത്രമാത്രം ദുർബലമാണെന്ന് തുറന്നുകാട്ടിയതാണ്. മാലിദ്വീപിന്റെ അയൽരാജ്യമായ ശ്രീലങ്ക പോലുള്ള രാജ്യങ്ങളെ നശിപ്പിച്ച സുനാമിയിൽ നിന്ന് മാലിദ്വീപിനെ രക്ഷിക്കാൻ ഭൂമിശാസ്ത്രം സഹായിച്ചപ്പോൾ, അധികാരികൾക്ക് 13 ദ്വീപുകൾ പൂർണ്ണമായും ഒഴിപ്പിക്കേണ്ടിവന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം അനിയന്ത്രിതമായി തുടരുകയാണെങ്കിൽ, മാലിദ്വീപിലെ ആളുകളെ സംരക്ഷിക്കാൻ പ്രാദേശിക ലഘൂകരണ നടപടികൾ മതിയാകില്ല എന്നും അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടി വരും എന്ന മുന്നറിയിപ്പ് മുൻ പ്രസിഡന്റ്‌ ഗയൂം നൽകിയിട്ടുണ്ട്. 


ഇത്‌ ശരിവെക്കുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടു വരുന്നത്. ലോക നേതാക്കൾ നെറ്റ്-സീറോ പ്രതിജ്ഞകൾ ചെയ്യുന്നുണ്ടെങ്കിലും, ലോകത്തിലെ ദ്വീപ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇത് മരണം മുന്നിൽ കാണുന്ന സാഹചര്യമാണ്. കാരണം, കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തുന്നത് അവരെയാണ്. ഇപ്പോൾ, സമ്പന്ന രാജ്യങ്ങളിൽ നിന്ന് കൂടുതൽ കാലാവസ്ഥാ ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് മാലിദ്വീപ് ഉൾപ്പടെയുള്ള ദ്വീപ് രാഷ്ട്രങ്ങൾ.